Caution


Monday, June 1, 2015

ഓംകാരത്തില്‍ തുടങ്ങി യുഗങ്ങളിലൂടെ സ്വരങ്ങള്‍ക്കു കൈവന്ന പരിണാമം

ലോകത്താദ്യം ഉണ്ടായതു് ശബ്ദമാണെന്ന കാര്യത്തില്‍ ഭാരതീയര്‍ക്കും പാശ്ചാത്യര്‍ക്കും എതിരഭിപ്രായമില്ല. ഭൂമിയുടെ ഇത്ഭവം പോലും ഒരു "Big bang"-ല്‍ ആണെന്നു ശാസ്തജ്ഞരും വാദിക്കുന്നു. ആദിയില്‍ വചനം ഉണ്ടായി, ആ വചനം രൂപം ആയി എന്നു ക്രൈസ്തവര്‍ വിശ്വസിക്കുമ്പോള്‍ ഹൈന്ദവരും ഇതു തന്നെയാണു് മറ്റൊരു വീക്ഷണകോണില്‍ വിശ്വസിച്ചു പോരുന്നതു്. ഓംകാരമായ പൊരുള്‍ മൂന്നായി പിരിഞ്ഞു സ്രഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികളുടെ രൂപം പൂണ്ടു എന്നു്.

അനാദി കാലം മുതല്‍ക്കേ എല്ലാ ജീവികളേയും സ്വാധീനിച്ചിട്ടുള്ള ഒന്നാണു് നാദം. കിളികളുടെ കളകളനാദം, സിംഹത്തിന്റെ ഗര്‍ജ്ജനം, ആനയുടെ ചിന്നം വിളി, കാട്ടരുവിയുടെ കളകളനാദം, വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍, കാറ്റിന്റെ ചൂളംവിളി എന്നിങ്ങനെ വിവിധ ശബ്ദങ്ങള്‍. കാലക്രമേണ ഓരോ ശബ്ദങ്ങളെയും തിരിച്ചറിയേണ്ടതു് മനുഷ്യന്റെ നിലനില്പിനും ആശയവിനിമയത്തിനും ആവശ്യമായി വന്നു. വന്യജീവികളില്‍ നിന്നും രക്ഷനേടാനായി ആദിമനുഷ്യന്‍ ഉപയോഗിച്ചു പോന്ന ശബ്ദകോലാഹലങ്ങള്‍, പരസ്പരം ആശയവിനിമയത്തിനു് ഉപയോഗിച്ചു പോന്ന ആദി ഭാഷകള്‍, വിനോദത്തിനായി ഉപയോഗിച്ചു പോന്ന വാദ്യശബ്ദകോലാഹലങ്ങള്‍ എന്നിവ ചിട്ടപ്പെടുത്തിയ ഒരു ശൈലിയിലേക്കു നീങ്ങിയപ്പോള്‍ അതു സംഗീതമായി. സ്വന്തം തൊണ്ടയില്‍ നിന്നു മാത്രമല്ല വിവിധ തരം വാദ്യോപകരണങ്ങളിലൂടെ ശബ്ദത്തെ നിയന്ത്രിച്ചു് കേള്‍ക്കാന്‍ ഇമ്പമുള്ള രീതിയില്‍ പ്രയോഗിക്കാന്‍‍ അവന്‍ പഠിച്ചു.

ഭാരതീയ സംഗീതം ആരംഭിക്കുന്നതു് വേദകാലത്താണെന്നാണു സങ്കല്പം. സാമഗാനം ആയിരുന്നു തുടക്കം. നാദബ്രഹ്മം ആയ ഓംകാരം സംഗീതത്തിനു ആധാരമായി സാമവേദഋഷിവര്യര്‍ വിശ്വസിച്ചു പോന്നു. പഞ്ചമുഖനായ ശിവന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും സംഗീതം ഉത്ഭവിച്ചുവെന്നാണു ഋഷിവര്യന്മാര്‍ വിശ്വസിച്ചു പോന്നിരുന്നതു്.

അഞ്ചുമുഖംഉത്ഭവംഉപകരണം
സദ്യോജാതംഭൂമിയും ഗാന്ധാരവുംഭൂമിയില്‍ നിന്നും ചര്‍മ്മവാദ്യമായ മൃദംഗമുണ്ടായി
വാമവേദംജലവും ധൈവതവുംജലത്തില്‍ നിന്നും ശംഖ് പോലത്തെ വാദ്യം
ആഘോരംഅഗ്നിയും ഷഡ്ജവും ഋഥഭവുംഅഗ്നിയില്‍ നിന്നും വെങ്കലവാദ്യങ്ങള്‍
തത്പുരുഷംവായുവും പഞ്ചമവുംവായുവില്‍ നിന്നും സുഷിരവാദ്യങ്ങള്‍
ഈശാനംആകാശവും നിഷാദവും മധ്യമവുംആകാശത്തില്‍ നിന്നും തന്തിവാദ്യങ്ങള്‍

ദേവപ്രീതിയ്ക്കായി യാഗകര്‍മ്മങ്ങള്‍ക്കുള്ള ഋഗ്‌വേദ മന്ത്രങ്ങള്‍ ഇച്ചരിക്കാനായി ക്രമത്തിലും താളത്തിലും ലയിച്ചും മന്ത്രങ്ങള്‍ ഉപയോഗിച്ചു പോന്നിരുന്നു. അങ്ങനെ സരസ്വതിയുടെ വീണയും സരസ്വതിയും സംഗീതത്തിന്റൈ ദേവതയായി ആരാധിച്ചു പോന്നിരുന്നു. വീണവായനയില്‍ നൈപുണ്യം നേടി ശ്രുതിലയതാളജ്ഞാനം നേടുന്നതു് മോക്ഷപ്രാപ്തിക്കു് ഒരുപായമായി വിശ്വസിച്ചു പോന്നിരുന്നു

തലമുറകളായി കൈമാറിപ്പോന്നിരുന്ന വിവരങ്ങള്‍ കോഡീകരിച്ചു് ഉണ്ടായതാണത്രേ ഇന്നത്തെ കര്‍ണ്ണാടക സംഗീതം. അതിനു അടിസ്ഥാനമായ സ്വരം രാഗം ലയം താളം എന്നിവയുടെ വിധികള്‍ ഭരതന്റെ നാട്ട്യശാസ്ത്രത്തിലും വിശദമായി വിവരിച്ചിട്ടുണ്ടു്. ഷഡ്ജം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സ്വരങ്ങള്‍ക്കു ജന്മം നല്‍കുന്ന സ്വരം എന്നാണു്. ഓരോ സ്വരങ്ങള്‍ക്കും അതാതിന്റെ ഉത്ഭവത്തെപ്പറ്റി തിരയുമ്പോള്‍ അതു നയിക്കുന്നതു് പക്ഷിമൃഗാദികളിലേക്കും ശരീരഭാഗങ്ങളിലേക്കും ദൈവങ്ങളിലേക്കും ആണു്.


ഉദാത്തം അനുദാത്തം എന്ന രണ്ടേരണ്ടു സ്വരങ്ങളില്‍‍ തുടങ്ങി യുഗയുഗാന്തരം വളരെ അധികം പരിവര്‍ത്തനത്തിലൂടെ കടന്നു പോന്നതിനു ശേഷമാണു് ബ്രഹത്തായ ഈ സംഗീത ശാസ്ത്രം ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചേര്‍ന്നതെന്നോര്‍ക്കേണ്ടിയിരിക്കുന്നു.

ആദ്യം

ആദ്യം ചിട്ടപ്പെടുത്തിയതു് രണ്ടു സ്വരങ്ങള്‍ മാത്രമാണു് - ഉദാത്തം എന്നും അനുദാത്തം എന്നും അതിനെ വിളിച്ചു പോന്നു. മന്ത്രസ്ഥായിലുള്ള 'നി' അനുദാത്തവും മധ്യസ്ഥായിലുള്ള 'രി' ഉദാത്തവും. ഉദാഃ ഓം...


ഋഗ്‌വേദകാലഘട്ടം

കാലക്രമേണ ഈ സ്വരങ്ങള്‍ക്കിടയില്‍ വേറെയും സ്വരങ്ങള്‍ ചിട്ടപ്പെടുത്തപ്പെട്ടു. മദ്ധ്യസ്ഥായിലെ 'സ' എന്ന സ്വരിതവും കൂടി ചേര്‍ന്നു മൂന്നു സ്വരങ്ങള്‍ 'നിസരി' സ്വരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഗീതം ആയിരുന്നു ഋഗ്‌വേദകാലഘട്ടത്തിലെ സംഗീതം. 'സംഗീതം' എന്ന വാക്കിന്റെ അര്‍ത്ഥം - നല്ല ഗീതം.


സാമഗാനകാലഘട്ടം

ഈ മൂന്നു സ്വരങ്ങളുടെയും രണ്ടറ്റത്തുമായി 'ഗ' യും 'ധ' യും കൂടി ചിട്ടപ്പെടുത്തപ്പെട്ടതോടു കൂടി സാമഗാനകാലഘട്ടം തുടങ്ങുകയായി. സാമഗാനം പാടിയിരുന്നതു് വെറും അഞ്ചു സ്വരങ്ങള്‍ അവരോഹണ ക്രമത്തില്‍ 'ഗ രി സ നി ധ' എന്നായിരുന്നു

സാമഗാന കാലഘട്ടത്തില്‍ നാലു തരം ആലാപന ശൈലി ഉണ്ടായിരുന്നു
1. ഗ്രാമഗേയഗാനം (സമൂഹ ആലാപനം)
സ്വരാഷ്ടകം അവരോഹണക്രമത്തില്‍ കൃഷ്ട, പ്രധമ, ദ്വതീയി, ത്രിതീയ, ചതുര്‍ധ, മന്ദ്ര, അതിസ്വരായ എന്നീ യാമങ്ങള്‍ ആയിരുന്നു. യാമങ്ങള്‍ ക്രമേണ ഷഡ്‌ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നീ സ്വരങ്ങളായി ആരോഹണക്രമത്തില്‍ അറിയപ്പെട്ടുതുടങ്ങി.

2. ആരണ്യഗേയഗാനം (വനവാസ ആലാപനം)
ഇതില്‍ സ്വരങ്ങള്‍ക്കൊപ്പം സാഹിത്യവും ഗാനത്തിനൊപ്പം വാദ്യോപകരണങ്ങളും ഉപയോഗിക്കപ്പെട്ടു.

3. ഉഹഗാനം (ബലിദാന ആലാപനം)
4. രഹസ്യഗാനം (പ്രാരംഭ ആലാപനം)


ഉപനിഷത്‌കാലഘട്ടം

കാലക്രമേണ ഉപനിഷത് കാലഘട്ടത്തില്‍ രണ്ടു സ്വരങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടു 'പ' യും 'മ' യും. അങ്ങനെ സാമഗാനത്തിനു് ഉപനിഷത് കാലത്തു് സംഭവിച്ച പരിഷ്കൃതരൂപമത്രെ ഇന്നത്തെ കര്‍ണ്ണാടക സംഗീതത്തിനു് അടിത്തറ പാകിയ 'സാമസപ്തകം' അധവാ 'സപ്തസ്വരങ്ങള്‍'


ഇതില്‍ ഏഴു സ്വരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായിരുന്നു. അതായതു് അവരോഹണക്രമത്തില്‍ 'മഗരിസ-സനിധപ' ല്‍ അല്ലെങ്കില്‍ ആരോഹണക്രമത്തില്‍ പധനിസ-സരിഗമ. ആദ്യത്തെ പകുതി മന്ത്രസ്ഥായിയും രണ്ടാമത്തെ പകുതി മധ്യസ്ഥായിലും.

കുഴഞ്ഞില്ലേ. ഇല്ല!. വ്യത്യസ്ത സ്ഥായികളെക്കുറിച്ചുള്ള ബോധത്തില്‍ നിന്നും ഉടലെടുത്തതത്രേ മൂന്നു് സ്ഥായിയില്‍ പാടാനുള്ള ജ്ഞാനം

ഇനിയും ഉണ്ടു് പ്രശ്നങ്ങള്‍. സ്വരങ്ങള്‍ ചിട്ടപ്പെടുന്നതിനു മുമ്പേ തന്നെ സംഗീതം ആരംഭിച്ചിരുന്നില്ലേ?

ശാസ്ത്രീയമായ ഒരു ക്രമീകരണം വന്നതു് സ്വരങ്ങള്‍ ചിട്ടപ്പെടുത്തിയതിനു ശേഷം ആണെന്നു മാത്രം. ചിട്ടപ്പെടുത്തലുകളില്‍ ആദ്യം രാഗം, പിന്നെ സ്വരം, ശ്രുതി, നാദം എന്ന ക്രമത്തില്‍ ആയിരുന്നു. എന്നിരുന്നാലും ഇന്നത്തെ ശാസ്ത്രീയസംഗീത പഠനം പോകുന്ന വഴി നേരേ തിരിച്ചു് നാദം, ശ്രുതി, സ്വരം, രാഗം എന്ന ക്രമത്തിലാണു്

സംഗീത ശാസ്ത്രത്തിനു വീണ്ടും പുരോഗമനമുണ്ടായി എന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഈ സപ്തസ്വരങ്ങളില്‍ ഷഡ്ജത്തിനും പഞ്ചമത്തിനും ചലനമൊന്നും സംഭവിച്ചില്ലയെങ്കിലും മറ്റു സ്വരങ്ങള്‍ക്കിടയില്‍ വേര്‍തിച്ചു കേള്‍ക്കാവുന്ന മറ്റനേകം ശ്രുതിസ്ഥാനങ്ങള്‍ ഉണ്ടെന്ന തിരിച്ചറിവോടുകൂടി വന്നു കര്‍ണ്ണാടക സംഗീതത്തിലെ ദ്വാദശസ്വരങ്ങള്‍ 12-ഉം, ഷോഡശസ്വരങ്ങള്‍16-ഉം അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള 72 മേളകര്‍ത്താരാഗങ്ങളും.

ഉപനിഷദ്‌കാലത്തിനു ശേഷം രാമായണം (500 BC) മഹാഭാരതം (200 AD) കാലഘട്ടത്തില്‍ ജതി സമ്പ്രദായം തുടങ്ങിയിരുന്നുവത്രെ. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണു് പില്‍ക്കാലത്തു രാഗസമ്പ്രദായം വന്നതെന്നു പറയപ്പെടുന്നു. 300 BC-ല്‍ ഭരതന്റെ നാട്യശാസ്ത്രം നാട്യത്തിനു മാത്രമല്ല സംഗീതത്തിനും വഴിയൊരുക്കി. മാതംഗയുടെ ബ്രിഹദേശിയെ അടിസ്ഥാനപ്പെടുത്തിയാണു പില്‍ക്കാലത്തു വെങ്കിടമഖിയുടെ മേളകര്‍ത്താരാഗ വര്‍ഗ്ഗീകരണം ഉടലെടുക്കുന്നതു്. അതേ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന നാരദ 22 ശ്രുതിസ്ഥാനങ്ങള്‍ വര്‍ണ്ണിച്ചിരുന്നുവെങ്കിലും അതത്ര സ്വീകാര്യമാവുകയോഅംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല.

സപ്തസ്വരങ്ങള്‍ ഇരുപത്തിരണ്ടു് !

ദക്ഷിണേന്ത്യന്‍ സംഗീത ശാസ്ത്രം അനുശാസിക്കുന്നതിനുമപ്പുറം സപ്തസ്വരങ്ങള്‍ക്കു് 22 ശ്രുതിഭേതങ്ങള്‍ ഉണ്ടെന്നു വാദിക്കുന്നവരും ഉണ്ടു്. ശരിയായിരിക്കാം. പരമ്പരാഗതമായി ഉപയോഗിച്ചു പോന്ന വദ്യോപകരണങ്ങള്‍ക്കു പകരം ഇലക്ട്രോണിക്ക് കീബോര്‍ഡും ശബ്ദതരംഗങ്ങളെ അളക്കുവാന്‍ ഉപകരണങ്ങളും വന്നതോടുകൂടി മേല്‍പ്രസ്താവിച്ചതു ശരിയാണുതാനും. ഒരു ശബ്ദതരംഗത്തെ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വച്ചു ഡെസിബല്‍ കണക്കിനു അളന്നു നോക്കുകയും ശബ്ദതരംഗങ്ങളെ കംപ്യൂട്ടര്‍ സ്ക്രീനില്‍ ചാടിക്കളിക്കുന്ന തിരമാലകളെപ്പോലെ ദര്‍ശ്ശിക്കുവാനും സാധിക്കുന്ന ഈ യുഗത്തില്‍ ശ്രുതിസ്ഥാനങ്ങള്‍ 22-ല്‍ ഒതുങ്ങുമോ എന്നതു തന്നെ സംശയം. എന്തൊക്കെയായാലും ആലപിക്കുവാനും ശ്രവിക്കുവാനും ഉള്ളതാണു് സംഗീതം. യന്ത്രങ്ങള്‍ ഉപയോഗിച്ചു അളന്നു എത്ര തന്നെ ശ്രുതിസ്ഥാനങ്ങള്‍ അളക്കുവാന്‍ സാധ്യമാവുകിലും കര്‍ണ്ണാനന്ദകരസംഗീതത്തിനു ഇപ്പോഴും വേര്‍തിരിച്ചു ശ്രവിക്കുവാന്‍ സാധ്യമായ ശ്രുതിസ്ഥാനങ്ങള്‍ ദ്വാദശസ്ഥാങ്ങളായ 12-ല്‍ ഒതുങ്ങും. ഷാഡവസ്വരസ്ഥാനങ്ങളായ 16-ല്‍ പോലും സ്വരസ്ഥാനങ്ങള്‍ 12 മാത്രമേ ഉള്ളു എന്നു സംഗീതവിദ്വാന്മാര്‍ പോലും അംഗീകരിച്ച കാര്യം ആണു്. ആരോഹാവരോഹണ സഞ്ചാരത്തിനിടയില്‍ ഇടവേള സ്വരസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നുവെങ്കില്‍ക്കൂടി

22 ശ്രുതിസ്ഥാങ്ങള്‍ അപ്രായോഗികമാണെങ്കിലും അതിന്റെ വക്താക്കള്‍ അവയെ എങ്ങനെ വേര്‍തിരിക്കുന്നുവെന്നറിഞ്ഞിരിക്കുന്നതു് നല്ലതു തന്നെ

ഷഡ്ജം = 1
ഏകശ്രുതി, ദ്വിശ്രുതി, ത്രിശ്രുതി, ചതുശ്രുതി ഋഷഭം = 4
കോമള, സാധാരണ, അന്തര, തീവ്രാന്തര ഗാന്ധാരം = 4
ശുദ്ധ, തീവ്ര, പ്രതി, തീവ്രപ്രതി മധ്യമം = 4
പഞ്ചമം = 1
ഏകശ്രുതി, ദ്വിശ്രുതി, ത്രിശ്രുതി, ചതുശ്രുതി ധൈവതം = 4
കോമള, കൈശികി, കാകളി, തീവ്രകാകളി നിഷാദം = 4

പക്ഷെ മേല്‍പ്പറഞ്ഞ 22 ശ്രുതിസ്ഥാനങ്ങള്‍ കര്‍ണ്ണാടക സംഗീത ശാഖയ്ക്കു് പ്രത്യേകിച്ചു് പ്രയോജനം ഒന്നും ഇതു വരെ ഉണ്ടായിട്ടില്ല. 22 ശ്രുതിസ്ഥാനങ്ങള്‍ ഉപയോഗിച്ചു് ഒരു ഗാനം പോലും ചിട്ടപ്പെടുത്തിയിട്ടുള്ളതായി അറിവില്ല താനും

കര്‍ണ്ണാടകസംഗീത ചരിത്രം

ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിനു കര്‍ണ്ണാട സംഗീതം എന്നു പേരു വരാന്‍ പല കാരണങ്ങളും പറയപ്പെടുന്നുണ്ടു്.
a) കര്‍ണ്ണാടകം എന്ന ദേശത്തു പ്രചാരം സിദ്ധിച്ച സംഗീതം
b) വളരെ പഴയതു എന്ന അര്‍ത്ഥം വരുന്ന പ്രയോഗം
c) കര്‍ണ്ണങ്ങളെ ആവര്‍ത്തിച്ചു സ്വാധീനിക്കുന്ന നല്ല ഗീതം

1408 - 1503 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന താലപ്പക അന്നമാചാര്യര്‍ ചെമ്പുതകിടില്‍ രേഖപ്പെടുത്തിയ പദങ്ങള്‍ തിരുപ്പതി ക്ഷേത്രത്തിലെ അറകളില്‍ നിന്നും കുറച്ചു നാളുകള്‍ക്കു മുമ്പ് വീണ്ടെടുക്കുകയുണ്ടായി. എന്നാല്‍ അവ ചിട്ടപ്പെടുത്തിയ മൂല രാഗങ്ങള്‍ ഏതാണെന്നു രേഖപ്പെടുത്തിയിട്ടില്ല. സംഗീതജ്ഞര്‍ പലരും ഇവ പല രാഗങ്ങളില്‍ പില്‍ക്കാലത്തു ചിട്ടപ്പെടുത്തി പാടിയിട്ടുണ്ടു്. പദങ്ങളുടെ പിതാമഹനായി അന്നമാചാര്യ ആദരിക്കപ്പെടുന്നു.

1485 - 1565 കാലഘട്ടത്തില്‍ കര്‍ണ്ണാടകയിലെ ശിവമോഗ്ഗ ജില്ലയിലെ തീര്‍ത്ഥഹല്ലിയ്ക്കു സമീപമുള്ള ക്ഷേമപുര എന്ന ഗ്രാമത്തില്‍ വിജയനഗര രാജകുടുംബവാഴ്ചക്കാലം തലിക്കോട്ട യുദ്ധത്തില്‍ രാജവാഴ്ച പതിക്കുന്നതിനു മുന്‍പു ജീവിച്ചിരുന്ന സംഗീതപിതാമഹന്‍ എന്നറിയപ്പെടുന്ന ശ്രീപുരന്തരദാസരാണു സംഗീത പഠനത്തിനുള്ള ബാലപാഠങ്ങളായ സ്വരാവലിയും അലങ്കാരങ്ങളും മാളവഗൗള (മേളകര്‍ത്താരാഗപദ്ധതിയിലെ കടപയാദി സംഖ്യ ക്രമീകരിച്ച അവസരത്തില്‍ മായാ എന്ന വാക്കു കൂടി പേരിനു മുമ്പില്‍ ചേര്‍ക്കപ്പെട്ടു) രാഗത്തില്‍ ചിട്ടപ്പെടുത്തിയതു്. ഗീതങ്ങളും രചിച്ചിട്ടുണ്ടു്. അക്കാലത്തു നിലവിലുണ്ടായിരുന്ന നാടോടിസംഗീതവും അദ്ദേഹത്തിന്റെ ഗീതങ്ങളെ സ്വാധീനിച്ചിരുന്നു. വിജയനഗരസാമ്രാജ്യം പതച്ചിവെങ്കിലും അദ്ദേഹം ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങള്‍ ഗുരുശിഷ്യ പരമമ്പരയായി കൈമാറിപ്പോന്നു. ഹിന്ദുസ്ഥാനിസംഗീതപിതാമഹന്‍ ടാന്‍സന്റെ ഗുരു സ്വാമിഹരിദാസ് പുരന്തരദാസരുടെ ശിഷ്യനായിരുന്നു. പുരന്തരദാസരുടെ കൃതികള്‍ പ്രചരിപ്പിക്കുന്നതില്‍ മദ്രാസ് ലളിതാംഗിയും അവരുടെ മകള്‍ എം എല്‍ വസന്തകുമാരിയും ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടു്.

പദങ്ങള്‍ രചിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ പറയപ്പെടുന്ന മറ്റൊരു പേരു് ശാരംഗപാണിയുടേതാണു് (1680 - 1750).

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീഗോവിന്ദ ദീക്ഷിതരുടെ സംഗീതസുധ എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റെ പുത്രനായ വെങ്കിടമഖിയുടെ ചതുര്‍ദണ്ഡിപ്രകാശിക എന്ന ഗ്രന്ഥവുമാണു് സംഗീതത്തെ ജനകരാഗങ്ങളായ മേളകര്‍ത്താരാഗങ്ങളായും അതില്‍ നിന്നും ജന്മം കൊള്ളുന്ന ജന്യരാഗങ്ങളായും വേര്‍തിരിച്ചു സംഗീതത്തെ ക്രോഡീകരിക്കാന്‍ നിമിത്തമാതു്.

തിരുവരൂരില്‍ പിറന്ന സംഗീത ത്രിമൂര്‍ത്തികള്‍ ശ്യാമശാസ്ത്രി (1762-1827), ത്യാഗരാജ (1767-1847), മുത്തുസ്വാമി ദീക്ഷിതര്‍ (1775-1835) എന്നിവരുടെ വരവോടുകൂടി കര്‍ണ്ണാടകസംഗീതത്തിനു ഒരു കുതിച്ചുയര്‍ച്ച തന്നെ സംഭവിച്ചു. കര്‍ണ്ണാട സംഗീത കച്ചേരിയിലേക്കു വയലിന്‍ ആദ്യമായി ഉള്‍പ്പെടുത്തിയതു മുത്തുസ്വാമിദീക്ഷിതരായിരുന്നു.

പുറകെ വന്നവരില്‍ പ്രമുഖര്‍ സ്വാതിതിരുനാള്‍ (1813-1846), മഹാവൈദ്യനാഥശിവന്‍ (1844-1893), പട്ടണം സുബ്രഹ്മണ്യയ്യര്‍ (1845-1902), രാമനാഥപുരം പൂച്ചി ശ്രീനിവാസയ്യര്‍ (1867-1919), ഹരികേശനല്ലൂര്‍ മുത്തയ്യ ഭാഗവതര്‍ (1877-1945), മൈസൂര്‍ വാസുദേവാചാര്യര്‍ (1865-1961).

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മുത്തുസ്വാമിദീക്ഷിതര്‍ കച്ചേരിക്കുപയോഗിച്ചു തുടങ്ങിയ വയലില്‍ പില്‍ക്കാലത്തു് വയിലിന്‍ മാത്രം വായിക്കുന്ന കച്ചേരികള്‍ക്കായി ഉപയോഗിക്കപ്പെട്ടു. അതില്‍ പ്രമുഖര്‍ തിരുക്കൊടിക്കാവല്‍ കൃഷ്ണയ്യര്‍ (1857-1913), മലൈക്കോട്ടൈ ഗോവിന്ദസ്വാമിപിള്ളൈ (1879-1931). കാലക്രമേണ കച്ചേരികളില്‍ വീണയുടെ ഉപയോഗം കുറഞ്ഞു. ഒരു വേദിയില്‍ നിന്നും അടുത്ത വേദിയിലേക്കു് വീണ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടും അതിനൊരു കാരണമായി പറയപ്പെടുന്നു. ഇലക്ട്രോണക്ക് തമ്പുരുവിന്റെ വരവോടു കൂടി തമ്പുരുവിനും ഇതേ ഗതി വന്നുചേര്‍ന്നു. ബെല്ലോസു കൂടിയ ശ്രുതിപ്പെട്ടിയില്‍ നിന്നും ട്യൂണ്‍ ചെയ്യാവുന്ന ഇലക്ട്രോണിക് ശ്രുതിപ്പെട്ടി, എല്ലാ ശ്രുതികളും മധ്യമത്തിലും പഞ്ചമത്തിലും പ്രത്യേകം ക്രമീകരിക്കാവുന്ന ശ്രുതിപ്പെട്ടി, പ്രത്യേകം സി ഡി എന്നിവയില്‍ക്കൂടി ശ്രുതി ഇന്നു മൊബൈള്‍ ഫോണിലെ Mp3 ആയി വരെ ഉപയോഗിക്കപ്പെടുന്നു.

വീണവായനയില്‍ പ്രമുഖരായവര്‍ കരൈക്കുടി സഹോദരന്മാര്‍ സുബ്ബരാമയ്യര്‍ (1883-1936), സാമ്പശിവഅയ്യര്‍ (1888-1958), ബാലചന്ദര്‍ (1927-19990).

കച്ചേരികളില്‍ താളവാദ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രമുഖ സ്ഥാനം മൃദംഗത്തിനായിരുന്നു. തഞ്ചാവൂര്‍ നാരായണപ്പയും (പത്തൊമ്പതാം നാറ്റാണ്ടില്‍) തഞ്ചാവൂര്‍ വൈദ്യനാഥ ശിവനും (1894-1947) കര്‍ണ്ണാടകസംഗീതം ആലപിച്ചിരുന്നതു മൃദംഗത്തിന്റെ താളാത്മകതയില്‍ ആയിരുന്നു. പുതുക്കോട്ടയില്‍ മന്‍പൂണ്ടിയ പിള്ളയും (പത്തൊമ്പതാം നൂറ്റാണ്ടില്‍) അദ്ദേഹത്തിന്റെ ശിഷ്യര്‍ പുതുക്കോട്ടൈ ദക്ഷിണാമൂര്‍ത്തി പിള്ളയും (1875-1937) പളനി മുത്തയ്യ പിള്ളയും (1946) ഇതേ ശൈലി തുടരുകയും കച്ചേരികളില്‍ കഞ്ചിര ഉള്‍പ്പെടുത്തുകയും ചെയ്തു.

ക്ഷേത്രാചാരങ്ങളില്‍ ഉപയോഗിച്ചു പോന്നിരുന്ന നാഗസ്വരവും അതിന്റെയൊപ്പം ചേരുന്ന തകിലും പ്രചാരത്തിലുള്ള സംഗീതോപകരണങ്ങള്‍ ആയിരുന്നു. തഞ്ചാവൂരിലെ തിരുമറുകള്‍, സെമ്പൊണ്ണര്‍ക്കോയില്‍, തിരുവിഴിമിഴലൈ, അമ്മചത്രം, തിരുവരെമരുതര്‍ എന്നീ സ്ഥലങ്ങളിലെ ക്ഷേത്രോത്സവങ്ങളും നാഗസ്വരത്തെ പ്രചരിപ്പിച്ചു.

ആകാശവാണിയുടെ കര്‍ണ്ണാടകസംഗീത പരിപാടികളുടെ വരവോടു കൂടി സംഗീതം ലോകമൊട്ടാകെ അറിയപ്പെടുന്ന സംഗീതമാവുകയും വിവിധ തരം സംഗീതങ്ങളും പ്രചാരം നേടി. അക്കൂട്ടത്തില്‍ നാടകസംഗീതവും സിനിമാ സംഗീതവും തഴച്ചു വളര്‍ന്നു.

19-഻഼ നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി സംഗീതവും സംഗീതസംജ്ഞകളും അച്ചടിക്കപ്പെട്ടുതുടങ്ങിയതോടു കൂടി പരമ്പരാഗതം എന്ന രീതി വിട്ടു പ്രചാരം നേടി. ചിന്നസ്വാമി മുതലിയാരുടെ 'Oriental Music in Staff Notation' (1893) ഈ ദിശയിലുള്ള ആദ്യത്തെ നാഴികക്കല്ലായി പറയപ്പെടുന്നു. പരമ്പരാഗത ദീക്ഷിത കുടുംബത്തിലെ അവസാന കണ്ണിയായ് കരുതപ്പെടുന്ന സുബ്രഹ്മണ്യദീക്ഷിതരുടെ (1837-1906) 'സമ്പ്രദായ പ്രദര്‍ശിനി' വഴി മുത്തുസ്വാമി ദീക്ഷിതരുടെ പല കൃതികളും വെളിച്ചം കണ്ടു.

ആദ്യകാല കര്‍ണ്ണാടകസംഗീതജ്ഞരില്‍ പ്രമുഖര്‍ ക്ഷേത്രങ്ങളുമായി അഭേദ്യബന്ധം പുലര്‍ത്തിയിരുന്ന ബ്രാഹ്മണരരും ക്ഷേത്രത്തിലെ ദേവദാസികളും ആയിരുന്നു. ദേവദാസികള്‍ ധാരാളം ഉണ്ടായിരുന്നുവെങ്കിലും പുറം ലോകം അറിയുന്നവരില്‍ പ്രമുഖരായി പറയപ്പെടുന്ന പേരുകള്‍ ബാംഗളൂര്‍ നാഗരത്നമ്മാളും (1878-1952) വീണ ധനമ്മാളും (1868-1938) ആയിരുന്നു. 1930-തുകളോടു കൂടി ദേവദാസിവൃത്തി നിരോധിക്കപ്പെട്ടപ്പോള്‍ പലരും പരമ്പരാഗത തൊഴില്‍ നിറുത്തേണ്ടിവന്നു. വായ്മൊഴിയായി കൈമാറിപ്പൊന്നിരുന്ന പല കൃതികളും നഷ്ടപ്പെടുവാന്‍ ഇതൊരു കാരണമായി.

കര്‍ണ്ണാടക സംഗീതമേഖലയില്‍ പ്രമുഖരായ ഇപ്പോഴത്തെ സംഗീതജ്ഞരില്‍ പലരും കര്‍ണ്ണാടകസംഗീതത്തെ പെറ്റമ്മയായും സിനിമാസംഗീതത്തെ പോറ്റമ്മയായും കാണുന്നവരാണു്. എന്നിരുന്നാലും കര്‍ണ്ണാടസംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ക്ഷേത്രങ്ങളും ആകാശവാണിയും ദൃശ്യമാദ്ധ്യമങ്ങളും വഹിക്കുന്ന പങ്കു് ഒന്നുകൊണ്ടു മാത്രമാണു് അതു ക്ഷയിക്കാതെ പൂര്‍വ്വാധികം ശക്തിമത്തായി തുടരുന്നതു്.

 താനും.



.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.